കാനറികള്‍ ഉയര്‍ന്ന് പറക്കുമ്പോള്‍

15 വര്‍ഷങ്ങള്‍ക് മുമ്പ്...
അന്ന് ഞാന്‍ നാലാം ക്ലാസില്‍  പഠിക്കുമ്പോയാണ് ഉപ്പ ഗള്‍ഫില്‍ നിന്നും നല്ല ഒന്നാന്തരം ഒരു ഫുട്‌ബോല്‍ കൊണ്ട് വരുന്നത് .ആരെങ്കിലും വാങ്ങുന്ന സ്‌പോര്‍ട്‌സ് മാസികകളില്‍ നിന്നോ പ്രായം ചെന്നവര്‍ പറയുന്ന അറിവുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും ഫുട്‌ബോള്‍ എന്ന മാന്ത്രിക കളിയെ കുറിച്ച് അറിഞ്ഞുവന്നിരുന്ന  അക്കാലത്ത് ഒരു ഫുട്‌ബോള്‍ കിട്ടിയപ്പോള്‍ സന്തോഷം എന്നതിലുപരി അത്  കൂട്ടുകാരോട് പറഞ്ഞപ്പോള്‍,അന്ന് അവര്‍കുണ്ടായ ആവേശവും ആയിരുന്നു എന്നെ ഏറെ പുളകിതനാക്കിയത്. 

അതും തട്ടി റൊണോള്‍ഡോയും റൊണോള്‍ഡിന്യോയും റിവാള്‍ഡോയും കാര്‍ലോസുമെക്കെ  അടങ്ങുന്ന ബ്രസീലിയന്‍ ഫുട്‌ബോളിന്റെ വശ്യ സുന്ദരമായ ഉള്ളടക്കം മനസ്സില്‍ കൊണ്ട് നടക്കുന്ന അക്കാലത്താണ് ഫുട്‌ബോളിന്റെ രാജാക്കമ്മാര്‍ ആരെന്ന് വിധി എഴുതുന്ന 2002 ഫിഫ ലോകകപ്പ് എത്തുന്നത്.
അക്കാലത്ത് കളി കാണാന്‍ പറ്റുക എന്നാല്‍ അത്രയും സൗഭാഗ്യമൊന്നും വേറെ ഒന്നും ഞങ്ങള്‍ കണ്ടിട്ടില്ല.ഒന്നോ രണ്ടോ വീടുകളിലെ ടീവികളില്‍ കളി കണ്ട് വരുന്നവരോ..അടുത്ത ദിവസങ്ങളിലെ പത്രങ്ങളില്‍ വരുമ്പോയും ആണ് ആരാണ് വിജയിച്ചത് എന്നത് മനസ്സിലാകാന്‍ സാധിക്കൂ..എന്നിരുന്നാലും അതറിയാനുള്ള ആവേശം ഒരിക്കലും പറഞ്ഞറിയികാന്‍ പറ്റാത്തതായിരുന്നു..

റൊണോള്‍ഡോയുടെയും റൊണോള്‍ഡിന്യോയുടേയും റിവാള്‍ഡോയുടെയും നൈസര്‍കികമായ സ്വപ്‌ന സുന്ദര മാന്ത്രിക ഫുട്‌ബോള്‍ ജാലകത്തിനും പര്‍വതം പോലെ ഉറച്ചു നിന്ന കാര്‍ലോസിന്റെയും  ക്യാപ്റ്റന്‍ കഫുവിന്റെയും പ്രതിരോധ പടയണിക്കും ഫലമായ് 2002 ജൂണ്‍ 30 ദക്ഷിണ കൊറിയയിലെ യോകോമയിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക് ബ്രസീല്‍ ടീം കുതിച്ചെത്തിയപ്പോള്‍ ഫുട്‌ബോളിനെ കുറിച്ചറിയാന്‍ തുടങ്ങിയ കാലത്തെ ഫുട്‌ബോള്‍ ലോകകപ്പ് ഞങ്ങള്‍ക് ബ്രസീല്‍ മാത്രമായ് മാറുകയായിരുന്നു.. 

2002 ജൂണ്‍ 30  ഞങ്ങള്‍ക്ക് അങ്ങനെ മറക്കാന്‍ പറ്റാത്ത ഒരു ദിവസമായി മാറി.. ഫുട്‌ബോളിന്റെ ലഹരിയില്‍ മുങ്ങിത്തിമര്‍ക്കുന്ന  ഏത് മനുഷ്യനും അന്ന് വെറും ഒരു ദിവസമാകില്ല. അന്ന് സ്‌കൂളില്‍ നിന്നും വീട്ടിലേക് പോകുന്ന വഴികളിലേകും  ചര്‍ച്ചകള്‍ നീണ്ടു.. എതിരാളികള്‍ മറ്റാരുമല്ല.. പറന്ന് പോകുന്ന പന്തിനെ പറവ പോലെ പറന്ന്  സ്വന്തം വരുതിയില്‍ പിടിക്കുന്ന ഫുട്‌ബോളിന്റെ  എക്കാലത്തെയും മികച്ച ഗോളി ഒളിവര്‍ഖാന്റെ ജര്‍മനിയാണ്.. ആ ലോകകപ്പില്‍ ഒരൊറ്റ ഗോളുപോലും ഒളിവര്‍ഖാന്‍ വഴങ്ങിയില്ല എന്ന സത്യം ഒരു മുതിര്‍ന്ന ജേഷ്ട്ടനില്‍ നിന്നും മനസ്സിലാകിയപ്പോള്‍ ഹൃദയം അറിയാതെ മിടിച്ചു. 

അങ്ങനെയെല്ലാം പറഞ്ഞ് വീട്ടില്‍ പോകുമ്പോയാണ് ഒരു വീട്ടില്‍ കുറച്ചാളുകള്‍ ടീവി കാണുന്നത് കണ്ടത്.ഒട്ടും അമാന്തിക്കാതെ ഞങ്ങള്‍ നേരെ ആ വീട്ടിലോട്ട് ചെന്ന് ജനല്‍ പാളികളിലൂടെ കളി കാണാന്‍ തുടങ്ങി. കളിയുടെ ആവേശത്തിലും ടെന്‍ഷനിലും മതിമറന്ന അവര്‍ ഞങ്ങളെ ശ്രദ്ധിച്ചേയില്ല.. സ്‌കോര്‍ബോര്‍ഡ് നോക്കി , 0 0 ഹാഫ് ടൈം കഴിഞ്ഞിരിക്കുന്നു. പറഞ്ഞ പോലെ റോണോള്‍ഡോയുടെ ഓരോ ഷോട്ടും ഒളിവര്‍ഖാന്‍ തകര്‍ത്തെറിയുന്നു..  അതിലുപരി ജര്‍മനിയുടെ ഓരോ ഷോട്ടും ബ്രസീലിന്റെ പോസ്റ്റ് ലക്ഷ്യമാക്കി കൊണ്ട് വന്ന് കൊണ്ടിരിക്കുന്നു. 

ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ടീവിയിലൂടെ ഫുട്‌ബോള്‍ കാണുന്നത്. ടെന്‍ഷന്‍ അടിച്ചു കയറുന്നുണ്ടായിരുന്നു. അങ്ങനെ 67 ആം മിനുറ്റില്‍ ജര്‍മന്‍ കളിക്കാരനില്‍ നിന്നും തട്ടിയെടുത്ത പന്ത് റൊണോള്‍ഡോ റിവാള്‍ഡോക് പാസ് കൊടുക്കുന്നു.. റിവോള്‍ഡോയുടെ ആ ഷോട്ട് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പറന്നെങ്കിലും എങ്ങെനെ വന്നാലും പിടിക്കാന്‍ തയ്യാറായി നില്‍കുന്ന ഒളിവര്‍ഖാന്‍ ആ പന്തും തട്ടിയകറ്റി.. പക്ഷെ ലോകത്തിന്റെ മികച്ച ഫിനിഷര്‍ റൊണോള്‍ഡോ അവസരോചിതമായ് പന്തിനെ  പോസ്റ്റിന്റെ വലത് മൂലയിലേക് തട്ടിയിട്ടപ്പോള്‍ വീടിന്റെ പുറത്തുള്ള ഞങ്ങള്‍ അഹ്ലാദത്തിന്റെ കൊടുമുടിയിലേക് ഉയര്‍ന്നു.. വീട്ടിലുള്ളവര്‍ ഞങ്ങളെ ഒന്ന് നോക്കിയെങ്കിലും ഫുട്‌ബോള്‍ ആവേശത്തില്‍ അവര്‍ അത് ഒട്ടും വിഷയമാക്കിയതേയില്ല.. 

കൃത്യം 12 മിനുട്ടിന് ശേഷം വലതു വിങ്ങില്‍ നിന്നും ബ്രസീല്‍ താരം നീട്ടു നല്‍കിയ പാസ് തന്ത്രപൂര്‍വ്വം റിവാള്‍ഡോ ഒഴിഞ്ഞു കൊടുത്തു റൊണോള്‍ഡോയിലേക്കെത്തുന്നു.. കൃത്യമായ ഒരു ടാക്‌ളിങ്ങിന് ശേഷം തന്റെ വലതുകാല്‍ കൊണ്ട് പോസ്റ്റിന്റെ വലത് മൂലയിലേക് വീണ്ടും ഒരു ഷോട്ട് .. ആഹ്ലാദത്തിന്റെ കൊടുമുടിയില്‍ നിറഞ്ഞ ഞങ്ങള്‍ക്ക്  ബാക്കിയുള്ള സമയം മിനുറ്റുകള്‍ മണിക്കൂറുകളുടെ ദൈര്‍ഘ്യം  തീര്‍ത്തു.. കാരണം ജര്‍മന്‍ നിരയ്ക്ക്  കൂടുതല്‍ അക്രമോണുത്സകത നിറഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീട് . 

90 മിനുട്ടും ഇന്‍ജുറി ടൈമും കഴിഞ്ഞ് 4 വര്‍ഷം മുമ്പ് നഷ്ടപെട്ട ലോകകപ്പ് ബ്രസീല്‍ ടീം വീണ്ടുമുയര്‍ത്തുമ്പോള്‍ ഞങ്ങള്‍ ബ്രസീലെന്നും അലറി വിളിച്ച് വീട്ടിലോട്ട്  ഓടുകയായിരുന്നു... പിന്നീട് 2006 ല്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയം രുചിച്ചതിന് ശേഷം ബ്രസീലിയന്‍ ഫുട്‌ബോളിന്റെ വശ്യ സൗന്ദര്യം എങ്ങോ മാഞ്ഞു പോകുന്ന കാഴ്‌ച വളരെ സങ്കടത്തോടെയാണ് നോക്കി കണ്ടത്. 2006 ന് ശേഷം ദുംഗ എന്ന ഡിഫന്റീവ് മിഡ്, തന്റെ അതേ ശൈലിയില്‍ യൂറോപ്യന്‍  ഫുട്‌ബോളിലേക്ക് ബ്രസീലിനെ പറിച്ചു നട്ടപ്പോള്‍  നഷ്ടപ്പെട്ടത് ഫുട്‌ബോളിന്റെ കാന്‍വാസില്‍ ബ്രസീലുകാര്‍ വരച്ചുതീര്‍ത്ത മാന്ത്രിക ചിത്രങ്ങളായിരുന്നു.. 

2010ല്‍ ദുംഗക്ക് ശേഷം മനോമെനസസും സ്‌കൊളാരിയും ലാറ്റിനമേരിക്കന്‍ ശൈലിയിലേകൊരു തിരിച്ച് വരവ് നടത്തിയെങ്കിലും അപ്പോയേകും ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷനിലേയും ഴ്ീ.ന്റെയും കൊടിയ അഴിമതിയില്‍ ഒരു പറ്റം നല്ല കളിക്കാര്‍ ദേശീയ ടീമില്‍ എത്താതെ പോയിരുന്നു.. അതാണ് 2014 ല്‍ സ്‌കൊളാരി നെയ്മറെന്ന ഒറ്റയാന്‍ പടയാളിക്ക് കീഴില്‍  തന്റെ 2002 ശൈലി തിരിച്ച് കൊണ്ടുവന്നപ്പോയും തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് ബ്രസീല്‍ ടീം പോയി കൊണ്ടിരുന്നത്.. 

ബ്രസീലിയന്‍ ഫുട്‌ബോള്‍കൊണ്ട് മൈതാനം കീഴടക്കിയ ഒരുപറ്റം കളിക്കാരുടെ അഭാവം ബ്രസീലിനെ പഴയ പ്രതാപം ഇല്ലാത്ത പല്ല് കൊഴിഞ്ഞ സിംഹമാക്കി മാറ്റുകയായിരുന്നു.. ഒന്നോ രണ്ടോ വ്യക്തിഗത പ്രഭാവം നിറഞ്ഞ താരങ്ങള്‍ കളത്തിലുണ്ടാകുമ്പോള്‍  മാത്രം ബ്രസീലിയന്‍ വശ്യത തിരിച്ചു വരുകയും അവര്‍ പരിക്കിലേക്കോ അവരുടെ അഭാവത്തിലേക്കോ  പോകുമ്പോള്‍ ബ്രസീല്‍ വട്ടപ്പൂജ്യമാകുന്ന കാഴ്ച. തികച്ചും ഏതൊരു ബ്രസീല്‍ ആരാധകനേയും നിരാശ സമ്മാനിക്കുന്ന നിമിഷങ്ങള്‍. 

2014 ലോകകപ്പില്‍ ജര്‍മനിയോട് 71 ന് തോല്‍കുമ്പോള്‍ സംഭവിച്ചത് ഇത് തന്നെയാണ്.. അതിനു ശേഷം ദുംഗ തന്നെ വീണ്ടും സ്ഥാനം ഏറ്റെടുത്തപ്പോള്‍ പതിയെ പതിയെ ലാറ്റിനമേരിക്കന്‍ ശൈലിയിലേക് മടങ്ങി വന്നിരുന്ന ബ്രസീല്‍ വീണ്ടുമതാ ദുരന്തങ്ങളിലേക്ക് പോകുന്നു എന്ന തോന്നല്‍ ഉണ്ടാകാതിരുന്നില്ല.. തൊട്ടടുത്ത കോപ്പയില്‍ പെറുവിനോട് തോറ്റ് പുറത്താകുന്നത് വരെ ആ തോന്നല്‍ തുടരുകയായിരുന്നു... ശേഷം ടിറ്റെ അധികാരം ഏറ്റെടുക്കുകയും പിന്നീടങ്ങോട്ട് പതിയെ പതിയെ  ബ്രസീലിയന്‍ ഫുട്‌ബോളിനെ ചവിട്ടു പടികളായ് പിടിച്ചു കയറ്റുന്ന ടിറ്റേയാണ് നാം ഓരോര്‍ത്തരും കണ്ട് കൊണ്ടിരിക്കുന്നത്.. 

ലോകകപ്പ് യോഗ്യതാ റൗണ്ടുകളിലെ ആദ്യ റൗണ്ടുകളിലെ ദയനീയതയില്‍ നിന്നും യോഗ്യതാ റൗണ്ടിന്റെ അവസാനമെത്തുമ്പോള്‍ ഒന്നാം സ്ഥാനത്തേക് ടീം കുതിച്ചെത്തിയതിന് പിന്നില്‍ ടിറ്റേയുടെ ചില പൊടി കൈകളുണ്ട്.. പ്രതിഭ കൊണ്ടും പ്രായം കൊണ്ടും മൂത്ത് മുരടിച്ച ചില താരങ്ങളെ ഒഴിവാക്കി തന്റെ ശൈലിയില്‍ കളിക്കാന്‍ കഴിയുന്ന ചില പ്രതിഭകളെ ചേര്‍ക്കുകയും പൊസിഷനുകളിലെ ചില മാറ്റങ്ങളും നിലവില്‍ വരുത്തുകയും ചെയ്തതോടെ കാനറികളുടെ സുവര്‍ണ കാലത്തേക്കുള്ള മടക്കം മണത്തു തുടങ്ങി.. 

ഇപ്പോളിതാ ടെറ്റെ തന്റെ ലോകകപ്പിനുള്ള ടീമിനെയും കൊണ്ട് റഷ്യന്‍ മണ്ണിലേക് എത്തിച്ചേര്‍ന്നിരിക്കുന്നു . ഒട്ടും സംശയങ്ങളുടെ ഹേതു സൃഷ്ടിക്കാതെ അസംശയം ഞാന്‍ നിങ്ങളോട്  പറയും.. ഈ ടീം ഞാന്‍ അന്ന് 2002 ല്‍ ഏഷ്യന്‍ ഭൂഗണ്ഡഡത്തില്‍ മൈതാനങ്ങളില്‍ നിന്നും മൈതാനങ്ങളിലേക് ഫുട്‌ബോള്‍ നൃത്തം ചവിട്ടി  തിമര്‍ത്താടിയ ബ്രസീലിയന്‍ ടീമിന്റെയും അതിന്റെ മുന്നേയുള്ള ബ്രസീലിയന്‍ കാലഘട്ടത്തിന്റെയും   പതിപ്പാണെന്ന്.. 

ഒന്നും വെറും വാചക കസര്‍ത്തില്‍ പറഞ്ഞൊതുക്കുന്നില്ല.. 2006 ന് മുമ്പുള്ള ബ്രസീലിയന്‍ ടീമിന്റെ പ്രത്യേകത, പതിയെ സാംബാ താളത്തില്‍ കൊട്ടിക്കയറി മൈതാനം കൈയ്യടക്കുന്ന ബ്രസീലിയന്‍  ശൈലിയും ഒരുപറ്റം പ്രതിഭാസുരമ്മാരാല്‍ നിറഞ്ഞ സുവര്‍ണടീമും അവര്‍ക് പകരമായ് ഏത് നിമിഷവും ബായ്ക്കപ്പ് ചെയ്യാവുന്ന അവരോട് തന്നെ കിട പിടിക്കുന്ന മറ്റു കളിക്കാരും.. 

ഇനി നമുക്ക് നിലവിലെ ടീമിലേക് വരാം. നെയ്‌മറെന്ന അതുല്യ പ്രതിഭയുടെ നിഴലിന് കീഴില്‍ വെയില്‍ പറ്റാതെ  പറന്നിരുന്ന കാനറിപക്ഷികള്‍ ചിറകുയര്‍ത്തി നെയ്‌മറിന് മുകളിലോ നെയ്മറിന് സമാനമായോ പറക്കുകയാണ്. വരും ബ്രസീലിന്റെ ഇതിഹാസം എന്ന് ചരിത്രം എഴുതാവുന്ന വെറും 20 വയസ്സുമാത്രം ഉള്ള ജീസസ് എന്ന അത്ഭുത പ്രതിഭ   യോഗ്യതാ റൗണ്ടില്‍ 7 ഗോളോടെ നെയ്‌മറിനേകാള്‍ ഒരു ഗോള്‍ നേടി ഉയര്‍ന്ന് പറന്നപ്പോള്‍  കൂടെ 4 ഗോളുകള്‍ വീതം നേടിയ കുട്ടിന്യോയും വില്യനും മുന്നേറ്റ നിരയെ പ്രൗഡമാക്കി.. ഇവര്‍ക് ഭീഷണിയായി നില്‍കുന്ന  ഫിര്‍മിനോ. മിഡുകളിലേക്ക് എത്തുമ്പോള്‍ പ്രതിരോധ മൈന്‍ഡിലുള്ള രണ്ട് മിഡുകള്‍ ,പൗളിഞ്ഞോയും റെനെറ്റോയും.പൗളിഞ്ഞോ ഗോള്‍ വേട്ടയില്‍ നെയ്മറിന് ഒപ്പം പറന്നപ്പോള്‍ റെനറ്റോ നേടിയത് 3 എണ്ണം. ഇവര്‍ നേടിയ ഗോളുകള്‍ അര്‍ജന്റീന ടീം നേടിയതിന്റെ ഒന്നേകാലിരട്ടി വരും.
പ്രതിരോധ മൈന്‍ഡിലുള്ള മിഡുകളോട് കൂടെ  അക്രമോത്സുകതയോട് കൂടി തന്നെ ത്രികോണ പാസിംഗ് ഗെയിമും  വിങ്ങുകളിലൂടെ കുതിച്ച് പാഞ്ഞ് പന്തുകള്‍ ക്രോസ് ചെയ്ത് കൊടുക്കുന്ന മാഴ്‌സലോയും ഫാഗ്‌നറും . ഇവര്‍ക്ക്   പകരമായ് ഏത് നിമിഷവും ഒരുങ്ങി നില്‍കുന്ന ഫെലിപ്പെ ലൂയിസും ഡാനിലോയും. സെന്റര്‍ ബാക്കുകളില്‍ തിയാഗോ സില്‍വയും മാര്‍കിഞ്ഞോസും നിലയുറപ്പിക്കുമ്പോയും പ്രതിരോധത്തിലെ പകരക്കാര്‍ കുറവാണ്. ആ കുറവ് നികത്താന്‍ അവര്‍ക്ക് കവചമായ് കാസ്മിറോയും ചേരുമ്പോള്‍ പ്രതിരോധത്തിന്റെ പട മികച്ചതാകുന്നു.. കാസ്മിറോയുടെ വ്യക്തിപ്രഭാവത്തില്‍ മാത്രം പകരക്കാരന്‍ ആയ ഫെര്‍ണാണ്ടിഞ്ഞൗയും കൂടി ചേരുമ്പോള്‍ 15 വര്‍ഷങ്ങള്‍ക് മുമ്പത്തെ ബ്രസീലിയന്‍ വസന്തത്തെ വിസ്‌മരിക്കുന്നു. ഗോള്‍ കീപിങ്ങിലേക് വരുമ്പോള്‍ ആലിസണും എഡിസണും ഒന്നിനൊന്ന് മെച്ചം മാത്രം. 

ചുരുക്കി പറഞ്ഞാല്‍ ലാറ്റിനമേരിക്കന്‍ ശൈലിക്ക് കൂടെ വ്യക്തി പ്രഭാവം നിറഞ്ഞ ഒരു പിടി താരങ്ങളും ,കൂടെ അവര്‍ക് പകരമായ് ഇറങ്ങാന്‍ ഒരുങ്ങി നില്‍കുന്ന അവരോട് തന്നെ കിടപിടിക്കുന്ന ഒരു പിടി താരങ്ങളും.
ഇതാണ് ഞാന്‍ പറഞ്ഞത് 15 വര്‍ഷങ്ങള്‍കപ്പുറത്തെ മൈതാനത്ത് വിസ്മയങ്ങളില്‍ നിന്നും വിസ്മയം തീര്‍ത്ത ബ്രസീലിയന്‍ താര നിരയുടെ പതിപ്പ് വീണ്ടും ഇതാ എത്തിയിരിക്കുന്നു. ഈ ലോകകപ്പില്‍ കാനറികള്‍ സാംബാ താളത്തില്‍ മൈതാനത്ത് ഫുട്‌ബോള്‍ നൃത്തം ചവിട്ടി മൈതാനങ്ങളില്‍ നിന്നും മൈതാനങ്ങളിലേക് ഉയര്‍ത്തെഴുന്നേല്‍കുമ്പോള്‍ റഷ്യര്‍ ലോകകപ്പ് ബ്രസീലിയന്‍ ഫുട്‌ബോള്‍ മാന്ത്രികജാലം വരച്ച ഒരു ക്യാന്‍വാസായിരിക്കും എന്നതില്‍ ഒരു സംശയം വേണ്ട. 

എം എ നൂര്‍ 

Comments

Popular posts from this blog

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക

നെല്ലിക്ക മുതല്‍ വത്തക്ക.......

മഫ്തയും മുഫ്തികളും